2008 ജനവരി 29ന് എല്ലാ വേഷങ്ങളും അഴിച്ചു വച്ച് ജീവിത നടനകലയിൽ നിന്നും വിടവാങ്ങി.ഹൃദയ സ്തംഭനമായിരുന്നു മരണത്തിനു് ഹേതുവായത്. വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ പക്ഷാഘാതം അദ്ദേഹത്തിൻ്റെ അഭിനയത്തെ മാത്രമല്ല സാധാരണ ജീവിതത്തിൻ്റെ താളവും തെറ്റിച്ചു. . അതിനാൽ വർഷങ്ങളോളം അഭിനയത്തിൽ നിന്ന് വിട്ടുനിന്നു.അഭിനയകലയിൽ മാത്രമല്ല സംവിധാന രംഗത്തും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു .
.മുരളിയെ നായകനാക്കി 1979ൽ സംവിധാനം ചെയ്ത ‘ഞാറ്റടി’ എന്ന ചിത്രത്തിലൂടെ അദ്ദേഹത്തിൻ്റെ സംവിധാനമികവ് സിനിമാലോകത്തിൽ അടയാളപ്പെടുത്തി. വർഷങ്ങൾക്കു ശേഷം സംവിധാനം ചെയ്ത ‘ഉത്സവപ്പിറ്റേന്ന്’ അതിമനോഹരമായ സിനിമയായിരുന്നു. സൂപ്പർ താരങ്ങളെ കഥാപാത്രങ്ങൾ മാത്രമാക്കി മാറ്റിയ സിനിമ..ചിത്രത്തിൻ്റെ പരിസമാപ്തി പ്രേക്ഷകരിൽ നൊമ്പരങ്ങൾ സൃഷ്ടിച്ചു. മോഹൻലാൽ എന്ന നടനെ മാറ്റി നിറുത്തി അനിയൻ തമ്പുരാനാക്കി മാറ്റിയ സംവിധാനമികവ്. പാർവ്വതിയായിരുന്നു നായിക.കൂടാതെ സുകുമാരൻ, ശ്രീനിവാസൻ, സുകുമാരി തുടങ്ങിയവർ.
പിന്നീട് വന്ന എൻ്റെ ‘ഹൃദയത്തിൻ്റെ ഉടമ’യും ഒരു നല്ല സിനിമയാണ്. ‘യമനം’ എന്ന ചിത്രവും സംവിധാനം ചെയ്തു. നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു ‘യമനം.’ മറവിയുടെ മണം എന്ന ഒരു സിനിമ കൂടി സംവിധാനം ചെയ്തെങ്കിലും പ്രദർശനശാലകളിൽ എത്തിയില്ല. ലോഹിതദാസിൻ്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത ‘പാഥേയം ‘എന്ന ചിത്രത്തിൻ്റെ നിർമ്മാതാവ് കൂടിയാണ് അദ്ദേഹം.ചലച്ചിത്ര രംഗത്ത് സജീവമാകുംമുമ്പ് കെ.എസ് ഇബിയിൽ ക്ലർക്ക് ആയി ജോലി ചെയ്തിട്ടുണ്ട്.
1939 നവംബർ 2 ന് ചിറയിൻകീഴിൽ ജനനം.
മാതാപിതാക്കൾ
പാർവ്വതിയമ്മ ,വേലായുധൻ പിള്ള.
ജീവിത പങ്കാളി: ജയലക്ഷ്മി.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നുള്ള സയൻസ് ബിരുദധാരിയാണ്.
മക്കൾ: മുരളി ഗോപി തിരക്കഥാ രംഗത്ത് സജീവം. മികച്ച അഭിനേതാവു കൂടിയാണ് മുരളി ഗോപി.
മകൾ: Dr. മിനു ഗോപി
‘സ്വയംവരം’ എന്ന അടൂർ ഗോപാലകൃഷ്ണൻ്റെ ചിത്രത്തിലൂടെ സിനിമയിലെത്തിയ ഗോപിയ്ക്ക് പിന്നീട് മറ്റൊരു സിനിമ ലഭിയ്ക്കാൻ വർഷങ്ങൾ വേണ്ടിവന്നു. അടൂരിൻ്റെ മറ്റൊരു ചിത്രമായ ‘കൊടിയേറ്റം’ എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് ലഭിച്ചു.ഭരത് ഗോപിയായി മാറി. പിന്നെ ആർക്കും ഭരത് അവാർഡ് നൽകിയിട്ടില്ല. ഉർവ്വശി അവാർഡും’.ദേശീയ അവാർഡുകൾ മാത്രമാക്കി മാറ്റി. കൊടിയേറ്റത്തിന് ശേഷം ഒട്ടേറെ മികച്ച സിനിമകൾ ലഭിച്ചു.
പദ്മരാജൻ സംവിധാനം ചെയ്ത കള്ളൻ പവിത്രൻ എന്ന സിനിമയിലെ ധാന്യ മില്ലുടമ മാമച്ചൻ്റെ വേഷം അതിഗംഭീരമാക്കി.
പദ്മരാജൻ്റ തന്നെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത ‘ഓർമ്മയ്ക്കായി’ എന്ന ചിത്രത്തിലെ ഊമയായ നന്ദഗോപൻ എന്ന കഥാപാത്രത്ത മറക്കാൻ കഴിയില്ല. മകൾക്ക് പേരിടാൻ കഴിയാതെ വിഷമിക്കുന്ന ആ അച്ഛൻ്റെ വേഷം അവിസ്മരണീയമാണ്.. പ്രേക്ഷകരുടെ കണ്ണുകൾ ഈറനായി മാറിയ ആ രംഗം ഇന്നും തിരശ്ശീലയിലെന്ന പോലെ മങ്ങാതെ നിൽക്കുന്നു. ചക്കി എന്ന് മകൾക്ക് പേര് വിളിക്കാൻ കഴിയാതെ വിഷമിക്കുന്ന പിതാവിൻ്റെ ആവേഷം ചെയ്യാൻ അക്കാലത്ത് മറ്റൊരു നടന് സാധിക്കുമോ എന്ന് സംശയമാണ്.മാധവിയായിരുന്നു നായിക.
കെ.ജി.ജോർജ്ജിൻ്റെ ‘യവനിക’യിൽ നാടക ട്രൂപ്പിലെ തബലിസ്റ്റ് അയ്യപ്പൻ പിള്ളയുടെ വേഷം വലിയ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.ഭരതൻ്റെ മറ്റൊരു ചിത്രമായ ‘കാറ്റത്തെ കിളിക്കൂടി’ലെ അധ്യാപകൻ ഷേക്സ്പിയർ കൃഷ്ണപിള്ള.തൻ്റെ ഭാര്യയ്ക്ക് ( ശ്രീവിദ്യ ) മറ്റൊരു ചെറുപ്പക്കാരനോട് (മോഹൻലാൽ )അടുപ്പമുണ്ടെന്ന സംശയത്താൽ പ്രതികാരമെന്നോണം ശിഷ്യയെ( രേവതി) പ്രണയിക്കാൻ ശ്രമിക്കുന്ന ചിത്രം. വളരെ തന്മയത്തമായ അഭിനയമായിരുന്നു .കാറ്റിൽ എപ്പോൾ വേണമെങ്കിലും നിലം പതിക്കാവുന്ന കൂട്.കുടുംബ ബന്ധങ്ങൾ ശിഥിലമാകുന്ന കാഴ്ച.
‘അക്കരെ’ എന്ന സിനിമയിലെ തഹസീൽദാർ. സർക്കാർ ജോലിയുണ്ടായിട്ടും ഭാര്യയുടെ (മാധവി ) പണത്തോടുള്ള അത്യാർത്തി മൂലം ഗൾഫിൽ പോകാൻ നിർബന്ധിച്ച് തയ്യൽ ഉൾപ്പെടെ പല ജോലികളും പഠിക്കാൻ ശ്രമിക്കുകയും ചീത്തപ്പേരിൻ്റേയും ദുർനടപ്പിൻ്റേയും പടുകുഴിയിൽ പതിക്കുന്ന ദയനീയ അവസ്ഥ.
അഭിനയകലയുടെ ഉന്നതിയിൽ എത്തിയ ചിത്രം. കമേഴ്സ്യൽ സിനിമയായതിനാൽ അക്കാലത്ത് വേണ്ടത്ര ചർച്ചയായില്ല.
കെ.ജി.ജോർജിൻ്റെ ‘പഞ്ചവടിപ്പാല’ത്തിലെ ദുശ്ശാസനക്കുറുപ്പ് എടുത്തു പറയേണ്ട വേഷം. സാമൂഹ്യ പ്രസക്തിയുള്ള പ്രമേയം: ദുശ്ശാസന ക്കുറുപ്പ് ചിരിയ്ക്കും ചിന്തയ്ക്കും ഇടനൽകി.
മാമാട്ടിക്കുട്ടിയമ്മയിലെ വേഷവും മികച്ചതാണ്. മക്കൾ ഇല്ലാത്തതിനാൽ ദത്ത് എടുത്ത ദമ്പതികളുടെ കഥ. അനാഥശാലയിൽ നിന്ന് ദത്ത് എടുത്ത ആ കുട്ടിയുടെ യഥാർത്ഥ അമ്മയ്ക്ക് മകളെ നഷ്ടപ്പെട്ടതറിഞ്ഞ് മാനസികനില തെറ്റിയപ്പോൾ മകളെ അവർക്ക് തിരിച്ച് ഏൽപ്പിക്കുന്ന പ്രമേയം: വിനോദ് ആയി ഭരത് ഗോപിയും മോഹൻലാൽ, പൂർണ്ണിമ സംഗീത നായ്ക് എന്നിവരും. ബേബി ശാലിനിയുടെ ആദ്യ ചിത്രം സംവിധാനം ഫാസിൽ. ‘സന്ധ്യമയങ്ങും നേര’ത്തിലും വളരെ ശ്രദ്ധേയമായ വേഷമായിരുന്നു. മോഹൻ സംവിധാനം ചെയ്ത
രചനയിലെ വേഷവും മറക്കാൻ കഴിയില്ല. സാഹിത്യകാരൻ്റെ വേഷം വളരെ മികവുറ്റതായിരുന്നു.
അരവിന്ദൻ്റെ ചിദംബരത്തിലെ മോഹൻ ദാസ്. വേണു നാഗവള്ളിയുടെ അഗ്നിദേവനിലെ പത്രാധിപർ സത്യൻ അന്തിക്കാടിൻ്റെ രസതന്ത്രത്തിലെ ബാലൻ മാഷ് അങ്ങനെ എത്രയെത്ര മികവുറ്റ കഥാപത്രങ്ങൾ..
.ജി ശങ്കരപ്പിള്ളയുടെ നാടകത്തിലൂടെ അഭിനയ രംഗത്ത് എത്തിയ ശ്രീ. ഗോപിനാഥൻപിള്ള എന്ന ഗോപി കാവാലം നാരായണപ്പണിക്കരുടെ തിരുവരങ്ങിൽ ‘അവനവൻ കടമ്പ’ ഉൾപ്പെടെയുള്ള പ്രശസ്തമായ നാടകങ്ങളിലും ചമയമിട്ടു ചായമിട്ടു.രചിച്ച പുസ്തകങ്ങൾ എല്ലാം അദ്ദേഹത്തിലെ കാലാ സാഹിത്യ വൈഭവം തെളിയിക്കുന്നതാണ്.പത്മശ്രീ പുരസ്കാരത്തിലൂടെ അദ്ദേഹത്തെ രാജ്യം ആദരിച്ചിട്ടുണ്ട്. ദേശീയ അവാർഡുകൾക്കു പുറമേ ആറു തവണ സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.
പതിനേഴു സംവത്സരങ്ങൾക്ക് മുമ്പ് ഇതേ ദിവസം വിടവാങ്ങിയ അതുല്യ കലാകാരന് സ്മൃതി പൂക്കൾ: