തിരുവനതപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ടം ഡിസംബറിൽ ഉദ്ഘാടനം ചെയ്യും. 2028 ഡിസംബറിൽ രണ്ടും മൂന്നും ഘട്ടങ്ങൾ കമ്മിഷൻ ചെയ്യാനാകും. നേരത്തെയുണ്ടായിരുന്ന ധാരണ പ്രകാരം 17 വർഷത്തിന് ശേഷം പൂർത്തിയാക്കേണ്ട പദ്ധതികളാണിതെന്നും തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ട്രയൽ റണ്ണിൻ്റെ ഭാഗമായത്തിയ കപ്പലുകളിൽ നിന്ന് 4.7 കോടി രൂപ നികുതിയിനത്തിൽ സർക്കാരിന് ലഭിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്റ്റംബർ 30 വരെയുള്ള കണക്ക് അനുസരിച്ച് ആകെ യെത്തിയ 29 കപ്പലുകളിൽ 19 എണ്ണത്തിൽ നിന്നുള്ള നികുതിയാണിതെന്നും മന്ത്രിനിയമസഭയിൽ പറഞ്ഞു.
പൂർണ തോതിൽ പ്രവർത്തനം തുടങ്ങുന്നതിന് മുമ്പുള്ള ട്രയൽ റൺ വിഴിഞ്ഞം തുറമുഖത്ത് തുടരുകയാണ്. കഴിഞ്ഞ ഒക്ടോബർ 15നാണ് ക്രെയിനുകളുമായി വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തിയത്. ഈ വർഷം ജൂലൈ 11ന് കണ്ടെയ്നറുകളുമായി ആദ്യ മദർഷിപ്പുമെത്തി. ഇതുവരെ 60,501 ടി ഇ.യു കണ്ടെയ്‌നറുകൾ തുറമുഖം വഴി കയറ്റിറക്കുമതി ചെയ്തു. ദക്ഷിണേന്ത്യൻ തുറമുഖങ്ങളിൽ കൈകാര്യം ചെയ്‌ത കണ്ടെയ്നറുകളുടെ 10 ശതമാനമാണിത്. ലോകത്തിലെ ഏറ്റവും വലിയ മദർഷിപ്പുകളടക്കം പ്രമുഖ ഷിപ്പിംഗ് കമ്പനികളുടെ കപ്പലുകൾ വിഴിഞ്ഞത്തെത്തി. കൂടുതൽ കപ്പലുകൾ തുറമുഖത്തെത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖം ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം ഡിസംബറിൽ തന്നെ നടത്താനുള്ള നീക്കങ്ങളുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. അദാനി തുറമുഖ കമ്പനിയുമായി സർക്കാരിൻ്റെ തുറമുഖ നിർമാണ കരാർ ഡിസംബർ മൂന്നിന് അവസാനിക്കും. ഇതിന് മുമ്പ് തന്നെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ എത്തിച്ച് വലിയ ആഘോഷമാക്കി തുറമുഖ ഉദ്ഘാടനത്തെ മാറ്റാനുള്ള ഒരുക്കത്തിലാണ് സർക്കാർ.