തിരുവനന്തപുരം: റേഡിയോ വാർത്താവതരണത്തിലൂടെ കേരളക്കരക്കാകെ സുപരിതനായിരുന്ന റേഡിയോ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു. 89 വയസായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. ദീർഘകാലം ആകാശവാണിയിൽ വാർത്താ പ്രക്ഷേപണ വിഭാഗത്തിൽ ഉദ്യോഗസ്ഥനായിരുന്നു.
വാർത്തകൾ അറിയുവാൻ റേഡിയോ പ്രധാന ഉപാധിയായിരുന്ന കാലത്ത് രാമചന്ദ്രന്റെയും സഹപ്രവർത്തകരുടെയും ശബ്ദങ്ങളിലൂടെയാണ് പല പ്രധാന സംഭവങ്ങളും കേരളത്തിലെ ജനങ്ങൾ അറിഞ്ഞിരുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് പ്രക്ഷേപണം ചെയ്തിരുന്ന രാമചന്ദ്രന്റെ ശബ്ദത്തിലുള്ള കൗതുക വാർത്തകൾക്ക് നിരവധി ശ്രോതാക്കളുണ്ടായിരുന്നു.
വൈദ്യുതി ബോർഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രൻ ആകാശവാണിയില്‍ എത്തുന്നത്. ‘വാർത്തകള്‍ വായിക്കുന്നത് രാമചന്ദ്രൻ’ എന്ന ആമുഖത്തിലൂടെ പ്രശസ്‌തനായി. റേഡിയോ വാർത്താ അവതരണത്തില്‍ പുത്തൻ രീതികള്‍ സൃഷ്ടിച്ച അവതാരകനായിരുന്നു രാമചന്ദ്രൻ. 80കളിലും 90കളിലും രാമചന്ദ്രന്റെ ശബ്ദം കേള്‍ക്കാൻ മലയാളികള്‍ കാത്തിരിക്കുമായിരുന്നു. ടെലിവിഷൻ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. ഗള്‍ഫിലെ ചില എഫ് എം റേഡിയോകളിലും സേവനമനുഷ്ഠിച്ചിരുന്നു. പരേതയായ പി. വിജയലക്ഷ്മിയാണ് (റിട്ട. ജോയിൻ്റ് രജിസ്ട്രാർ, കേരള യൂണിവേഴ്സിറ്റി) ഭാര്യ.
മക്കൾ: ദീപ രാമചന്ദ്രൻ , ജയദീപ് രാമചന്ദ്രൻ
മരുമക്കൾ: എസ്.ഉദയകുമാർ, മീര ജയദീപ്