വിവാദങ്ങള്‍ക്കിടയിലും തൃശൂർ പൂരം അലങ്കോലപ്പെടുത്തല്‍ സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയായി എഡിജിപി എം ആർ അജിത് കുമാർ.മുൻ കമ്മീഷണർ അങ്കിത് അശോകിൻ്റെ മൊഴി കഴിഞ്ഞ ദിവസം വീണ്ടും രേഖപ്പെടുത്തി. ചെന്നൈയില്‍ നിന്നും മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ എഡിജിപി അജിത് കുമാർ റിപ്പോർട്ട് നല്‍കും. ഡിജിപിക്കും റിപ്പോർട്ട് സമർപ്പിക്കും.
പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂർ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന് വലിയ വിമർശനം നേരത്തെ തന്നെ ഉയർന്നിരുന്നു. ആനകള്‍ക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പൊലീസ് തടയുന്ന ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലാണ് പട്ടയും കുടയും കൊണ്ടുവരുന്നവരെ തടഞ്ഞതെന്ന് അന്നത്തെ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. എടുത്തുകൊണ്ടു പോടാ പട്ട എന്നടക്കം ആക്രോശിച്ചുകൊണ്ട് കമ്മീഷണർ കയർക്കുന്നതടക്കം ദൃശ്യങ്ങളില്‍ കാണാമായിരുന്നു. തിരുവമ്ബാടിയുടെ കുടമാറ്റത്തിനുള്ള ശ്രീരാമന്റെ കുട കൊണ്ടുവന്നവരെയും പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേർ അകത്തു കടക്കാൻ ശ്രമിച്ചപ്പോഴാണ് തടഞ്ഞതെന്നാണ് കമ്മീഷണർ നല്‍കിയ വിശദീകരണം.