ന്യൂഡല്‍ഹി: വയനാട് മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. രാഷ്ട്രപതി ഭവനില്‍ ചേരുന്ന യോഗത്തില്‍ വയനാട്ടിലെ ദുരന്തം ശക്തമായി ഉന്നയിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍മാരുടെ രണ്ട് ദിവസത്തെ യോഗം ഇന്ന് തുടങ്ങാനിരിക്കെ സുപ്രധാനമായൊരു അഭിപ്രായമാണ് ഗവർണറുടെ പക്കൽ നിന്നുമുണ്ടായത്.
രാഷ്ട്രപതി ദ്രൗപതി മുര്‍മു അധ്യക്ഷത വഹിക്കുന്ന ഗവര്‍ണര്‍മാരുടെ ആദ്യ സമ്മേളനമാണിത്. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, വിവിധ കേന്ദ്രമന്ത്രിമാര്‍, നിതി ആയോഗ് പ്രതിനിധികള്‍ തുടങ്ങി മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം പങ്കെടുക്കും.
വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ പ്രചാരണം, പുതിയ മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കല്‍, ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ പരിഷ്കരണം തുടങ്ങിയവയാണ് യോഗത്തിലെ പ്രധാന അജണ്ടകള്‍.