വലപ്പാട് മണപ്പുറം കോമ്പ്ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ ഇരുപത് കോടി രൂപ എജിഎം ആയിരുന്ന ധന്യ മോഹന്‍ തട്ടിയെടുത്തത് ഓൺലൈൻ ഗോൾഡ് പ്ലാറ്റ്ഫോം വഴിയെന്ന് പൊലീസ്. റിമാൻഡ് റിപ്പോര്‍ട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ആറുലക്ഷം രൂപക്കുള്ള സ്വർണം നിക്ഷേപിച്ചാൽ 5 ലക്ഷം വരെ ലോണെടുക്കാം എന്നതായിരുന്നു സ്കീം. ഒരു തവണ ധനകാര്യ സ്ഥാപനത്തിൽ പോകുന്ന ഇടപാടുകാരന് വീട്ടിലിരുന്ന് ലോണെടുക്കാവുന്ന സൗകര്യത്തിലാണ് ധന്യ തട്ടിപ്പ് നടത്തിയത്. ധന്യ 6 ലക്ഷത്തിന്റെ സ്വർണം ഇവിടെ നിക്ഷേപിച്ചിരുന്നു. പിടിക്കപ്പെടാതിരിക്കാൻ ചെറിയ തുകകൾ വീതമാണ് അക്കൗണ്ടിലേക്ക് മാറ്റിയത്. ഇരുപത്തി അയ്യായിരം മുതൽ ഒരു ലക്ഷം വരെയാണ് തന്റെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് ധന്യ മാറ്റിയത്. ധന്യ മോഹനെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് അനേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടു. കസ്റ്റഡി അപേക്ഷ അടുത്ത ദിവസം കൊടുങ്ങല്ലൂർ കോടതി പരിഗണിക്കും.