സായാഹ്ന വാർത്തകൾ
നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജി വെച്ച് പി വി അന്‍വര്‍. രാവിലെ 9.30 ഓടെ സ്പീക്കര്‍ എ എന്‍ ഷംസീറിനെ കണ്ട് അന്‍വര്‍ രാജിക്കത്ത് കൈമാറുകയായിരുന്നു. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാന്‍ എത്തിയത്. കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് അന്‍വറിന്റെ നിര്‍ണായക നീക്കം. രാജി സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്കും നിലമ്പൂരിലെ വോട്ടര്‍മാര്‍ക്കും അന്‍വര്‍ നന്ദി അറിയിച്ചു.
◾ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് രാജിവെച്ച നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. ഇനി വരുന്ന തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളത്തില്‍ പ്രഖ്യാപിച്ചു. ഉപ തെരഞ്ഞെടുപ്പ് പിണറായിസത്തിനെതിരായ അവസാനത്തെ ആണി ആകണമെന്നും മലയോര മേഖലയായ നിലമ്പൂരിനെ അറിയുന്ന ആളെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആക്കണമെന്നും പ്രദേശത്ത് ഏറ്റവും പ്രശ്നം നേരിടുന്നത് ക്രൈസ്തവ വിഭാഗമാണെന്നും മലപ്പുറം ഡിസിസി പ്രസിഡണ്ട് വിഎസ് ജോയിയെ സ്ഥാനാര്‍ഥി ആക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.
◾ സിപിഎമ്മിലെ ഉന്നത നേതാക്കള്‍ പറഞ്ഞിട്ടാണ് അജിത്കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ പരസ്യമായി പ്രതികരിച്ചതെന്ന് രാജിവെച്ച നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. പിന്നീട് ആ നേതാക്കള്‍ ഫോണ്‍ എടുത്തില്ലെന്നും അവര്‍ ആരാണെന്ന് പറയുന്നില്ലെന്നും അന്‍വര്‍ വിശദീകരിച്ചു. സുജിത് ദാസ് എസ്പിയായിരുന്ന കാലത്ത് മലപ്പുറം ജില്ലയില്‍ ഏകപക്ഷീയമായി ഒരു സമുദായത്തെ ക്രിമിനലുകളായി ചിത്രീകരിക്കുന്ന നിലപാട് സ്വീകരിച്ചെന്ന് അന്‍വര്‍ ആരോപിച്ചു. ഈ വിഷയങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിട്ടും ഒരു നടപടിയുമുണ്ടാവാത്ത സാഹചര്യത്തിലാണ്, ഉത്തരവാദപ്പെട്ട സിപിഎം നേതാക്കളുടെ നിര്‍ദേശ പ്രകാരം പരസ്യമായി പ്രതികരിച്ചതെന്നും അന്‍വര്‍ വ്യക്തമാക്കി.
◾ വി.ഡി സതീശനെതിരെ ഉന്നയിച്ച 150 കോടി രൂപയുടെ കോഴ ആരോപണം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി ഡ്രാഫ്റ്റ് ചെയ്തതാണെന്ന് രാജി വെച്ച നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. പാര്‍ട്ടി തന്നെ ഏല്പിച്ച ജോലി മാത്രമാണ് സ്പീക്കറുടെ അറിവോടെ താന്‍ ചെയ്തതെന്നും അതിന്റെ പാപഭാരം താനിപ്പോഴും ചുമക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്ന് നടന്ന സംഭവത്തില്‍ വി.ഡി സതീശനുണ്ടായ മാനഹാനിക്ക് കേരളസമൂഹത്തോട് മാപ്പ് പറയുകയാണെന്നും പ്രതിപക്ഷ നേതാവിനും കുടുംബത്തിനും അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ക്കും ഉണ്ടായ വിഷമത്തിന് മാപ്പ് ചോദിക്കുന്നുവെന്നും മാപ്പപേക്ഷ സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവിനോട് അഭ്യര്‍ഥിക്കുന്നുവെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
◾ പി.വി.അന്‍വറിന്റെ മാപ്പ് സ്വീകരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ല. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്നും വി.ഡി.സതീശന് പറഞ്ഞു.
◾ അന്‍വറിന്റെ തീരുമാനം അറിഞ്ഞിരുന്നില്ലെന്നും സര്‍പ്രൈസ് ആയെന്നും മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ. ഇതോടെ ഉപതിരഞ്ഞെടുപ്പ് ആസന്നമായെന്നും ഇനി തീരുമാനം യു.ഡി.എഫ് കൈക്കൊള്ളുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
◾ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സീറ്റ് പിടിച്ചെടുക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. അന്‍വറിന്റെ രാജി വളരെ ഗൗരവതരമാണെന്നും പിണറായി വിജയനെ പിതൃസ്ഥാനീയനായി കണ്ടയാളാണ് രാജിവെക്കുന്നതെന്നും സിപിഎം രാഷ്ട്രീയ ജീര്‍ണതയാണ് പ്രകടമാകുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. നിലമ്പൂര്‍ വിജയം കൂടി പൂര്‍ത്തിയാക്കിയാകും അടുത്ത തെരഞ്ഞെടുപ്പിലേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
◾ എം.എല്‍.എ സ്ഥാനം രാജി വെച്ച പി.വി അന്‍വറിനെ കേരള സംസ്ഥാന കണ്‍വീനറായി തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്സ് പേജിലൂടെയാണ് പി.വി അന്‍വറിനെ സംസ്ഥാന കണ്‍വീനറായി തിരഞ്ഞെടുത്ത വിവരം അറിയിച്ചത്. എം.എല്‍.എ. സ്ഥാനം രാജിവെച്ചശേഷം അന്‍വര്‍ പത്രസമ്മേളനം നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തെ സംസ്ഥാന കണ്‍വീനറാക്കിയ പ്രഖ്യാപനമുണ്ടായത്.
◾ പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍ താന്‍ ആവശ്യപ്പെട്ടു എന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതവും ദുരുദ്ദേശത്തോട് കൂടിയുള്ളതുമാണെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. അത്തരമൊരു സംഭവമെ ഉണ്ടായിട്ടില്ലെന്നും പുതിയ രാഷ്ട്രീയ അഭയം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള ഗൂഢാലോചനയാണ് അന്‍വര്‍ ഇന്ന് പത്രസമ്മേളനത്തില്‍ അവതരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നിലനില്പിനുവേണ്ടി പ്രതിപക്ഷ നേതാവിനോട് മാപ്പ് ചോദിക്കുന്നതിനായി, തന്റെ മുന്‍കാല ചെയ്തികളുടെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപെടാനാണ് അന്‍വര്‍ ശ്രമിക്കുന്നതെന്നും ശശി കൂട്ടിച്ചേര്‍ത്തു.
◾ പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികളില്‍ ഒരാള്‍ക്കൂടി മരിച്ചു. ചികിത്സയിലായിരുന്ന ആന്‍ ഗ്രേസ് (16) ആണു മരിച്ചത്. പട്ടിക്കാട് പാറാശേരി സജി-സെറീന ദമ്പതികളുടെ മകളായ ആന്‍, തൃശൂര്‍ സെന്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. അപകടത്തില്‍പ്പെട്ട മറ്റൊരു പെണ്‍കുട്ടിയായ അലീന ഇന്നു പുലര്‍ച്ചെ മരിച്ചിരുന്നു. ഇതോടെ അപകടത്തില്‍ മരണം രണ്ടായി.
◾ വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഏറ്റെടുത്ത ഭൂമിയില്‍ നിയമ പ്രശ്നങ്ങളുണ്ടെന്നും 5 സെന്റ് ഭൂമിയില്‍ 1000 സ്ക്വയര്‍ ഫീറ്റ് വീട് ഉണ്ടാക്കിയാല്‍ പിന്നെ ആടിനെ കെട്ടാന്‍ പോലും സ്ഥലം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. വീടിന് 30 ലക്ഷം ചെലവ് എന്നത് പദ്ധതി അനിശ്ചിതത്തിലാക്കിയെന്നും 6 മാസം കഴിഞ്ഞിട്ടും ദുരന്തബാധിതര്‍ക്ക് ഒരു ചികിത്സ പദ്ധതി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് ആയില്ലെന്നും പ്രധാനമന്ത്രി ചുരം ഇറങ്ങിയപ്പോള്‍ മന്ത്രിസഭ ഉപസമിതിയും വയനാട് വിട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ സിപിഎം പ്രതിഷേധ സദസ്സ് സംഘടിപ്പിക്കും. ആത്മഹത്യാ പ്രേരണാക്കേസില്‍ ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണന് എംഎല്‍എ രാജിവയ്ക്കുക, പ്രതി ചേര്‍ക്കപ്പെട്ട മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.16, 17 തീയതികളില്‍ ഡിവൈഎഫ്ഐ രാപ്പകല്‍ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.
◾ പാലക്കാട്ടെ ആര്‍ടിഒ ചെക്ക് പോസ്റ്റുകളില്‍ നടത്തിയ വിജിലന്‍സ് റെയ്ഡിനെ തുടര്‍ന്ന് അഞ്ച് ചെക്ക്പോസ്റ്റുകളില്‍ നിന്നായി 1.77 ലക്ഷം രൂപ പിടികൂടി. വാളയാര്‍, ഗോവിന്ദാപുരം, ഗോപാലപുരം, നടുപുണി ചെക്ക്പോസ്റ്റുകളിലാണ് പരിശോധന നടന്നത്. മിന്നല്‍ പരിശോധനയില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് ചരക്കുവാഹനങ്ങള്‍, കരിങ്കല്‍ ഉത്പ്പന്നങ്ങള്‍, കന്നുകാലികള്‍ എന്നിവ കയറ്റി വരുന്ന വാഹനങ്ങള്‍, ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ എന്നിവരില്‍ നിന്ന് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തിയിരുന്നു.
◾ പത്തനംതിട്ടയില്‍ കായിക താരമായ ദലിത് പെണ്‍കുട്ടി പീഡനത്തിന് ഇരയായ കേസില്‍ ജില്ലയിലെ നാല് പൊലീസ് സ്റ്റേഷനുകളിലായി ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 39 ആയി. വൈകിട്ടോടെ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളില്‍ ചിലര്‍ വിദേശത്താണുള്ളത്. ഈ പ്രതികളെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുമെന്ന് പൊലീസ് വ്യക്തമാക്കി. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നേതൃത്വത്തില്‍ 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
◾ സാദിഖലി തങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ നടപടി ആവശ്യപ്പെട്ട് സമസ്തയിലെ ലീഗ് അനുകൂല വിഭാഗം ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് കത്ത് നല്കി. പരസ്പരം സഹകരിച്ച് നീങ്ങുന്ന മുസ്ലീം ലീഗ് സമസ്ത ബന്ധത്തില്‍ വിളളലുണ്ടാക്കുന്നവിധം ഹമീദ് ഫൈസി അമ്പലക്കടവ് രാഷട്രീയ പരാമര്‍ശം നടത്തുകയാണെന്നും ഫമീദ് ഫൈസിയെ സമസ്തയുടെ ഘടകങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത്.
◾ നെയ്യാറ്റിന്‍കര ഗോപന് സ്വാമിയുടെ ദുരൂഹ സമാധി സ്ഥലത്ത് നാടകീയ രംഗങ്ങള്‍. സമാധി തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഗോപന് സ്വാമിയുടെ ഭാര്യയും മകനും കല്ലറയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ചു. നാട്ടുകാര്‍ നല്കിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. അതേസമയം സാമുദായിക സംഘടനകളുടേയും കുടുംബത്തിന്റേയും എതിര്‍പ്പിനെ തുടര്‍ന്ന് ഗോപന്‍സ്വാമിയുടെ ‘സമാധി’ പൊളിച്ച് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താനുള്ള നീക്കം താത്കാലികമായി നിര്‍ത്തിവെച്ചു. ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.
◾ മകരജ്യോതി ദര്‍ശിച്ചശേഷം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കടത്തിവിടില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ വി വിഘ്നേശ്വരി അറിയിച്ചു. വന്യമൃഗങ്ങളുടെ സഞ്ചാരപാതയില്‍ രാത്രി യാത്ര ഒരുകാരണവശാലും അനുവദിക്കാന്‍ കഴിയില്ലെന്നും തീര്‍ത്ഥാടകര്‍ പുല്ലുമേട്ടില്‍ മകരവിളക്ക് ദര്‍ശിച്ച ശേഷം തിരികെ സത്രത്തിലേക്ക് മടങ്ങണമെന്നും കളക്ടര്‍ അറിയിച്ചു.
◾ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ മതിയായ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി. കാല് വിരലുകളുടെ പഴുപ്പുമൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അത്തോളി സ്വദേശി രാജന് ഗുരുതരാവസ്ഥയിലായിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ ആരോഗ്യ മന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് ഇന്ന് പരാതി നല്‍കുമെന്ന് കുടുംബം അറിയിച്ചു.
◾ തൃശ്ശൂര്‍ വിയ്യൂരില്‍ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം. വിയ്യൂര്‍ ഡി.കെ ജ്വല്ലറിയില്‍ നിന്നാണ് 8 കിലോയോളം വെള്ളി ആഭരണങ്ങള്‍ മോഷണം പോയത്. വിയ്യൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലര്‍ച്ചെ 2 മണിയോട് കൂടിയാണ് സംഭവം. ഉടമ രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്.
◾ വയനാട് പുല്‍പ്പള്ളി അമരക്കുനിയില്‍ വീണ്ടും കടുവയുടെ ആക്രമണം. പ്രദേശവാസിയായ കേശവന് എന്നയാളുടെ ആടിനെ കടുവ കൊന്നു. കടുവയ്ക്ക് വേണ്ടി കൂടുകള്‍ വച്ച് വ്യാപക തെരച്ചില്‍ നടത്തുന്നതിനിടെയാണ് വളര്‍ത്തുമൃഗത്തെ ആക്രമിച്ചത്. മൂന്ന് ആടുകളെയാണ് ഒരാഴ്ചയ്ക്കിടെ കടുവ കൊന്നത്. സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. കടുവയിറങ്ങിയ സാഹചര്യത്തില്‍ അമരക്കുനി മേഖലയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
◾ തൈപ്പൊങ്കല്‍ പ്രമാണിച്ച് തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി. സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരമുള്ള അവധിയാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് പ്രാദേശിക അവധി. ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവയും നാളെയാണ്.
◾ ഒറ്റപ്പാലത്ത് പെട്രോള്‍ ബോംബേറില്‍ കോഴിക്കോട് സ്വദേശികളായ നിര്‍മാണ തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. നിര്‍മാണത്തിലിരുന്ന വീട്ടില്‍ വിശ്രമിക്കുന്നതിനിടെയാണ് ഇരുവര്‍ക്കും നേരെ അതിക്രമുണ്ടായത്. ജിഷ്ണു ( 27 ), കൊയിലാണ്ടി സ്വദേശി പ്രജീഷ് (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
◾ തൃശൂര്‍ കുന്നംകുളം കമ്പിപാലത്ത് കാര്‍ ഷോറൂമില്‍ തീപിടുത്തം. സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തില്‍ സ്ഥാപനത്തിലെ ഫര്‍ണിച്ചറുകളും കമ്പ്യൂട്ടറുകളും കത്തി നശിച്ചു. അഗ്നി രക്ഷാസേനാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീ അണച്ചു.
◾ മസാജ് യന്ത്രത്തില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു. ചെമ്മാട് സി കെ നഗര്‍ സ്വദേശി അഴുവളപ്പില്‍ വഹാബ് – കടവത്ത് വീട്ടില്‍ നസീമ എന്നിവരുടെ മകന് മുഹമ്മദ് നിഹാല്‍ (14) ആണ് മരിച്ചത്. മസാജ് യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു.
◾ കൊല്ലം ചിതറയില്‍ സിനിമ തിയേറ്ററിനുളളില്‍ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂരിയാട് സ്വദേശിയായ 22കാരന് അന്‍സറാണ് മരിച്ചത്. കാഞ്ഞിരത്തിന്മൂട് ശ്രീധന്യാ സിനിമാക്സിലെ ജീവനക്കാരനായിരുന്നു അന്‍സാര്‍. രാവിലെ തിയേറ്ററിലെത്തിയ മറ്റൊരു തൊഴിലാളിയാണ് മൃതദേഹം കണ്ടത്.
◾ മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ ടെമ്പോയും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര് മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 16 പേര് സഞ്ചരിച്ചിരുന്ന ടെമ്പോയാണ് ട്രക്കുമായി കൂട്ടിയിടിച്ചത്.
◾ 15 വര്‍ഷത്തിലധികം പഴക്കമുള്ള വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞാല്‍ ഇനി പുതുക്കില്ലെന്ന് രാജസ്ഥാന് ഗതാഗത വകുപ്പ് അധികൃതര്‍ അറിയിച്ചു. റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയത്തിന്റെ നിയമങ്ങള്‍ അടുത്തിടെ അപ്ഡേറ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഈ നീക്കം എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട് .
◾ ജമ്മു കശ്മീരിലെ സോനമാര്‍ഗ് നഗരത്തിലേക്ക് വര്‍ഷം മുഴുവന്‍ യാത്ര സാധ്യമാക്കാന്‍ സഹായിക്കുന്ന Z മോഡ് തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഗാന്ദര്‍ബാല്‍ ജില്ലയിലെ സോനമാര്‍ഗിനെയും ഗഗന്മാര്ഗിനെയുമാണ് ഈ തുരങ്കം ബന്ധിപ്പിക്കുന്നത്.
◾ റഷ്യന്‍ കൂലി പട്ടാളത്തില്‍ അകപ്പെട്ട് റഷ്യയില്‍ കുടുങ്ങിയ തൃശ്ശൂര്‍ സ്വദേശികളായ യുവാക്കളില്‍ ഒരാള്‍ മോസ്കോയില്‍ എത്തിയതായി റിപ്പോര്‍ട്ട്. തൃശ്ശൂര്‍ കുറാഞ്ചേരി സ്വദേശി ജെയിന് ആണ് റഷ്യന്‍ അധിനിവേശ യുക്രെയ്നില്‍ നിന്നും റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ എത്തിയത്. ജെയിന് തന്നെയാണ് വാട്സ്ആപ്പ് കോളിലൂടെ മോസ്കോയിലെത്തിയ വിവരം കുടുംബാംഗങ്ങളെ അറിയിച്ചത്.
◾ കാനഡയെ അമേരിക്കയില്‍ ലയിപ്പിക്കാമെന്ന് പറഞ്ഞ നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കര്‍ശന താക്കീതുമായി മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ സര്‍ക്കാരില്‍ സഖ്യകക്ഷിയായിരുന്ന ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജഗ്മീത് സിങ്. ഡൊണാള്‍ഡ് ട്രംപിന് ഒരു സന്ദേശം കൈമാറാനുണ്ടെന്നും ഞങ്ങളുടെ രാജ്യമായ കാനഡ വില്‍പ്പനയ്ക്ക് വച്ചിട്ടില്ലെന്നും അവര്‍ തങ്ങളുടെ രാജ്യത്തെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും രാജ്യത്തിനായി ഏതറ്റം വരെയും പോരാടാന്‍ തയ്യാറാണെന്നുമാണ് ജഗ്മീത് സിങ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞത്.
◾ സിറിയയെ പിന്തുണയ്ക്കാന്‍ അറബ് രാജ്യങ്ങളുടെ തീരുമാനം. സൗദി അറേബ്യയിലെ റിയാദില്‍ ചേര്‍ന്ന അറബ് രാജ്യങ്ങളിലെ മന്ത്രിതല യോഗം സിറിയയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ഉപരോധം നീക്കാന്‍ സമ്മര്‍ദ്ദം ശക്തമാക്കാനാണ് യോഗത്തിലെ തീരുമാനം. സിറിയ ഇനി അശാന്തിയുടെ ഉറവിടമാകാതിരിക്കാന്‍ കരുതല്‍ വേണമെന്നും യോഗം വിലയിരുത്തി.
◾ പ്രഥമ ഖൊ ഖൊ ലോകകപ്പിന് ഇന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും. പുരുഷ-വനിതാ വിഭാഗങ്ങളിലായി 24 രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഇന്ന് രാത്രി 8.30-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യന്‍ പുരുഷ ടീം നേപ്പാളിനെ നേരിടും. നാളെ ദക്ഷിണ കൊറിയക്കെതിരെയാണ് വനിതാ ടീമിന്റെ ആദ്യ മത്സരം. ഈ മാസം 19നാണ് ഫൈനല്‍.