തെല്‍അവീവ്: ഇസ്രായേല്‍ നഗരമായ ഹെർസ്‍ലിയയില്‍ കെട്ടിടത്തിന് നേരെ ഡ്രോണ്‍ ആക്രമണം. കെട്ടിടത്തിന് കേടുപാടുകള്‍ പറ്റിയെങ്കിലും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ലബനാനില്‍ നിന്ന് അയച്ച രണ്ട് ഡ്രോണുകളില്‍ ഒന്നാണ് കെട്ടിടത്തില്‍ ഇടിച്ചത്. സംഭവത്തെ തുടർന്ന് മേഖലയില്‍ അതിജാഗ്രത പ്രഖ്യാപിച്ചു.
അതിർത്തി കടന്ന നിമിഷം മുതല്‍ ഡ്രോണുകളെ ട്രാക്ക് ചെയ്തിരുന്നുവെന്നും അവയിലൊന്ന് യുദ്ധവിമാനങ്ങള്‍ തകർത്തുവെന്നും സൈന്യം പറയുന്നു. എന്നാല്‍, രണ്ടാമത്തെ ഡ്രോണിനെ തടയാൻ കഴിയാത്തത് സംബന്ധിച്ച് വിശദീകരണമില്ല. ഇതേക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ഐ.ഡി.എഫ് പറഞ്ഞു. കെട്ടിടങ്ങള്‍ക്ക് മുകളിലൂടെ ഡ്രോണ്‍ പറക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
യോം കിപ്പൂരിലെ റിട്ടയർമെൻറ് ഹോമിന് നേരെയാണ് ഡ്രോണ്‍ ആക്രമണം നടന്നതെന്ന് വൈ നെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തില്‍ തീ പടർന്നുവെന്നും ചില ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങിയെന്നും റിപ്പോർട്ടുണ്ട്. അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. “പൊലീസ് ഉദ്യോഗസ്ഥരും ബോംബ് നിർവീര്യമാക്കല്‍ വിദഗ്ധരും സ്ഥലത്തുണ്ട്. അവശിഷ്ടങ്ങള്‍ നീക്കുകയും അപകടസാധ്യത ഒഴിവാക്കാൻ തിരച്ചില്‍ നടത്തുകയും ചെയ്യുന്നുണ്ട്. നിലവില്‍ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല” -പൊലീസ് പറയുന്നു