സായിബാബ മുസ്ലീം ആയിരുന്നു ബീഫും കഴിക്കുമായിരുന്നു -സ്വാമി സ്വരൂപാനന്ദ
വാരണാസി: പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി ദ്വാരകാപീഠിലെ ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതി രംഗത്ത്. സായി ബാബ മുസ്ലീമായിരുന്നെന്നും അദ്ദേഹം ബീഫ് കഴിക്കാറുണ്ടായിരുന്നെന്നുമാണ് അദ്ദേഹം പറഞ്ഞത്. മരിച്ചവർക്ക് വേണ്ടി സായി ബാബ ഫതീഹ വായിച്ചിരുന്നതായി സ്വാമി സ്വരൂപാനന്ദ ആരോപിച്ചു.’എല്ലാവരുടേയും യജമാനൻ ഒന്നാണ്’ എന്ന വാക്കുകൾ ഗുരു നാനാക്കിന്റെയാണെന്നും സായി ബാബയുടേതല്ലെന്നും വ്യക്തമാക്കിയ അദ്ദേഹം ഹിന്ദു ക്ഷേത്രങ്ങളിൽ സായി വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കുന്നത് ഗവൺമെന്റ് തടയണമെന്ന് വ്യക്തമാക്കി. സായി ട്രസ്റ്റ് ജനങ്ങളെ വിഡ്ഢിയാക്കുകയാണെന്നും അവർ ജനങ്ങളിൽ നിന്നും ശേഖരിച്ച 13 ബില്യണിലധികം തുക 13 ബാങ്കുകളിലായി സൂക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.